പാരമ്പര്യവും പുരോഗതിയും കൈകോർത്ത്
ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയില്‍ വച്ച് ചരിത്രപരമായി വളരെയധികം പഴക്കമുള്ള ഒരു പ്രദേശമാണ് കുമിളി. കൊടുംകാടായിരുന്ന ഇവിടെ പുരാതനകാലത്ത് തമിഴ്നാട്ടുകാരായ ആളുകള്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും നായാട്ടു നടത്തുന്നതിനും വരുമായിരുന്നു. അക്കാലത്ത് ആദിവാസികള്‍ ഇവിടങ്ങളില്‍ മാറി മാറി വസിച്ചിരുന്നതായി പറയുന്നു. പിന്നീട് ബ്രിട്ടീഷുകാര്‍ ഹൈറേഞ്ചിന്റെ പലഭാഗത്തും തേയിലതോട്ടങ്ങളും മുണ്ടക്കയത്ത് റബ്ബര്‍ തോട്ടങ്ങളും വച്ചുപിടിപ്പിച്ചപ്പോള്‍ പണികള്‍ക്കായി തമിഴ്നാട്ടില്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ചിരുന്ന തൊഴിലാളികളുടേയും, ശബരിമലയ്ക്ക് പോയിരുന്ന അയ്യപ്പ ഭക്തമാരുടേയും ഒരിടത്താവളമായിരുന്നു കുമിളി. വിദേശികള്‍ ഹൈറേഞ്ചില്‍ തേയിലത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച കാലത്തു തന്നെ പഞ്ചായത്തിലെ ചെങ്കര, ആനക്കുഴി, മുരുക്കടി, ചോറ്റുപാറ എന്നീ പ്രദേശങ്ങളിലും ജനവാസം ആരംഭിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ കുടിയേറിയവര്‍ ആണ് കുമിളി മേഖലയിലെ ആദ്യത്തെ കുടിയേറ്റക്കാര്‍. 1886-ല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി കൂടുതല്‍ ആളുകള്‍ കുമിളിയിലേക്കു വന്നു തുടങ്ങി. ഇതിന്റെ ഭാഗമായി തേക്കടിയില്‍ ജനവാസം ആരംഭിച്ചു. ഇക്കാലയളവില്‍ മഹാരാജാക്കന്മാര്‍ ഇവിടെ വരുമായിരുന്നുവെന്നും, അപ്പോള്‍ തമിഴ്നാട്ടില്‍ കമ്പംദേശത്ത് ആങ്കൂര്‍ നൈനാര്‍ റാവുത്തര്‍ രാജകൊട്ടാരത്തിലേക്കാവശ്യമായ പാല്‍ കൊടുത്തിരുന്നതായും ഇതില്‍ സന്തുഷ്ടനായ മഹാരാജാവ് നൈനാര്‍ റാവുത്തര്‍ക്ക് കാലികളെ മേയ്ക്കാന്‍ കുറെയധികം ഭൂമി കരമൊഴിവായി ദാനം കൊടുത്തു എന്നും പറയപ്പെടുന്നു. ഇന്നത്തെ പീരുമേട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു 498 ഏക്കര്‍ വരുന്ന പ്രസ്തുത സ്ഥലം. മലമ്പനി, കോളറ, വസൂരി, പ്ലേഗ് തുടങ്ങിയ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് ആളുകള്‍ മരണപ്പെടുന്നത് ഒരു സാധാരണ സംഭവമായിരുന്നു. മലമ്പനി (തുള്ളപ്പനി)ക്ക് കുഴിയാനകളെ പിടിച്ച് ശര്‍ക്കരയില്‍ പൊതിഞ്ഞു വിഴുങ്ങുന്നത് ഒറ്റമൂലി ചികിത്സയായി ഉപയോഗിച്ചിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. തമിഴ്നാട്ടില്‍ നിന്നു വരുന്ന ആളുകളെ അക്കാലത്ത് ചൌക്കയില്‍ (ഇന്നത്തെ ബസ് സ്റ്റാന്‍ഡ്) മരുന്നിട്ട് പുകയ്ക്കുന്ന (സ്മോക്ക് ഹൌസ്) ഒരു ചികിത്സാരീതി (1942) ഗവണ്‍മെന്റ് നടത്തിയിരുന്നു.
© Copyright 2025 by DTPC